Monday 2 April 2012

[www.keralites.net] A very simple story to encourage you :)

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Queen of Holland - Story with lesson

 
__,_._,___

[www.keralites.net] ആറ്റുകാല്‍ പൊങ്കാലയും ദുഃഖവെള്ളിയാഴ്‌ചയും

 

ആറ്റുകാല്‍ പൊങ്കാലയും ദുഃഖവെള്ളിയാഴ്‌ചയും മറ്റും...‍

 

രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കാന്‍ ഏതെങ്കിലും മതത്തിലുള്ള വിശ്വാസമോ അന്ധവിശ്വാസമോ ജനങ്ങള്‍ക്ക്‌ അവകാശം നല്‍കുന്നുണ്ടോ? കേരളത്തിന്റെ മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്ന സുപ്രധാന ചോദ്യമാണിത്‌. തെരഞ്ഞെടുപ്പില്‍ ഏതു മാര്‍ഗത്തിലൂടെയും നേടാന്‍ കഴിയുന്ന വോട്ടുകളാണു തങ്ങളുടെ ഏക ലക്ഷ്യമെന്നു കരുതുന്ന രാഷ്‌ട്രീയ നേതാക്കള്‍ നിയമത്തിന്റെ മുമ്പില്‍ മുഖംമൂടികള്‍കൊണ്ടു യഥാര്‍ഥ മുഖവും കണ്ണുകളും മറയ്‌ക്കുമ്പോള്‍ നിയമക്കോടതികള്‍ പോലും നോക്കുകുത്തികളായി മാറുന്ന ദുഃഖകരമായ ദൃശ്യത്തിനാണിപ്പോള്‍ കേരളം സാക്ഷ്യംവഹിക്കുന്നത്‌.

അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു തിരുവനന്തപുരത്തെ ആറ്റുകാല്‍ പൊങ്കാല ഉത്സവത്തെ സംബന്ധിച്ചുണ്ടായ പോലീസ്‌ കേസും മറ്റു വിവാദങ്ങളും. ഈശ്വരപ്രീതിക്കുവേണ്ടി മെയിന്‍ റോഡിന്റെ വക്കിലിരുന്നു സ്‌ത്രീകള്‍ ഭക്ഷണം പാകം ചെയ്യുന്ന നേര്‍ച്ചയാണ്‌ ആറ്റുകാല്‍ പൊങ്കാലയിടല്‍. പ്രാദേശിക ഉത്സവമായിരുന്ന ആറ്റുകാല്‍ പൊങ്കാല ഇപ്പോള്‍ ഒരു മഹോത്സവത്തിന്റെ പ്രതീതി ജനിപ്പിക്കുംവിധം വളര്‍ന്നു പന്തലിച്ചിരിക്കുന്നു. ആയിരക്കണക്കിനു സ്‌ത്രീകളാണ്‌ ഇതില്‍ പങ്കെടുക്കുന്നതെന്നതുകൊണ്ടു മൈലുകളോളം നീണ്ടുപോകുന്ന പെരുവഴിയിലെ പാചകത്തിന്‌ അത്രയുംതന്നെ ബന്ധുമിത്രാദികളും വഴിവാണിഭക്കാരും കൂടുന്നു. അത്‌ ആ ഭാഗത്തെ ഗതാഗതം അപ്പാടെ സ്‌തംഭിപ്പിക്കുന്നു. ഏതു മതവിശ്വാസിക്കും ഏതു ഭക്‌തിപ്രകടനവും നടത്താനുള്ള അവകാശമുണ്ട്‌. പക്ഷേ, അതു ജനങ്ങള്‍ക്കു ദ്രോഹകരമായി മാറിയാല്‍ എന്താണു പ്രതിവിധി? ആശുപത്രിയിലേക്കു രോഗിയുമായി പോകുന്ന വാഹനം ഈ ഗതാഗതസ്‌തംഭനത്തില്‍ കുടുങ്ങി രോഗി അന്ത്യശ്വാസം വലിച്ചാല്‍ ആരാണ്‌ ഉത്തരവാദിയാവുക?

പൊതു റോഡ്‌ കൈയേറി രാഷ്‌ട്രീയ പാര്‍ട്ടികള്‍ പൊതുയോഗവും പ്രകടനവും നടത്തുന്നതുമൂലമുണ്ടായ ഗതാഗത സ്‌തംഭനം നിയമത്തിന്റെ ലംഘനമായതുകൊണ്ട്‌ അതിനെതിരേ നിയമനടപടി കൈക്കൊള്ളാന്‍ വ്യക്‌തമായ വ്യവസ്‌ഥകളുണ്ട്‌. ഹൈക്കോടതിയുടെ വിധിയുടെ അടിസ്‌ഥാനത്തില്‍ ഈ നിയമലംഘനത്തിന്റെ പേരില്‍ കേസെടുക്കാന്‍ പോലീസ്‌ തയാറായതിനെത്തുടര്‍ന്ന്‌ അന്ധമായ കക്ഷിരാഷ്‌ട്രീയമില്ലാത്ത ലക്ഷോപലക്ഷം ജനങ്ങള്‍ക്ക്‌ അത്‌ ഏറെ സഹായകവുമായിട്ടുണ്ട്‌.

ആറ്റുകാല്‍ പൊങ്കാല വേളയില്‍ സൃഷ്‌ടിക്കപ്പെട്ട ഗതാഗത സ്‌തംഭനത്തിന്റെ പേരില്‍ തിരുവനന്തപുരത്തെ ബന്ധപ്പെട്ട പോലീസ്‌ ഉദ്യോഗസ്‌ഥന്‍ കേസെടുത്തു. നിയമസഭാംഗങ്ങളടക്കമുള്ള രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കെതിരേ റോഡ്‌ സ്‌തംഭിപ്പിച്ചു എന്ന കുറ്റത്തിനു കേസെടുത്ത നിയമവ്യവസ്‌ഥയനുസരിച്ചു തന്നെയായിരുന്നു ഈ കേസ്‌. പക്ഷേ, അവിടെ ചിത്രമാകെ മാറി. കേസെടുത്ത പോലീസ്‌ ഓഫീസറെ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. കേസ്‌ പിന്‍വലിച്ചു. അങ്ങനെ നിയമം പാലിക്കുകയെന്നതു രാജ്യദ്രോഹമാണെന്ന മട്ടില്‍ മുഖ്യമന്ത്രി പെരുമാറി. പിറവം തെരഞ്ഞെടുപ്പ്‌ ആസന്നമായിരുന്നു എന്നതുകൊണ്ടാണു മുഖ്യമന്ത്രി അങ്ങനെ നീതിക്കും നിയമത്തിനും നിരക്കാത്ത നടപടി കൈക്കൊണ്ടതെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ആ സസ്‌പെന്‍ഷനെല്ലാം പിറ്റേന്നു മുഖ്യമന്ത്രി പിന്‍വലിച്ചു കാണും. അതു മറ്റൊരു രഹസ്യം. പ്രധാന പ്രതിപക്ഷമായ ഇടതുപക്ഷ മുന്നണിയുടേയും ആവശ്യം കേസെടുത്ത പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നു തന്നെയായിരുന്നു. എല്ലായ്‌പോഴും വിപ്ലവചിന്തകൊണ്ട്‌ ഉറഞ്ഞുതുള്ളുന്ന സി.പി.എം. യുവജനവിഭാഗമായ ഡി.വൈ.എഫ്‌.ഐക്കാരും ഉണ്ണിയാര്‍ച്ചയേക്കാള്‍ ഉശിരോടെ മനുഷ്യാവകാശ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന മഹിളാ ഫെഡറേഷന്‍ വനിതകളും പൊങ്കാലവേളയില്‍ ഗതാഗത സ്‌തംഭനമുണ്ടാക്കിയതിന്റെ പേരില്‍ കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ചു.

സെക്രട്ടേറിയറ്റിന്റെ നടയില്‍ അടുപ്പുപൂട്ടി ചട്ടിയും കലവും വച്ചു പൊങ്കാലയിട്ടുകൊണ്ടാണു പ്രതിഷേധപ്രകടനം നടത്തിയത്‌. പാര്‍ട്ടി എം.എല്‍.എമാര്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്‌ഞ നടത്തുന്നതുപോലും പാര്‍ട്ടി വിരുദ്ധവും അച്ചടക്ക ലംഘനവുമായി കണക്കാക്കുന്ന സി.പി.എമ്മിന്റെ പോഷക സംഘടനകളിലെ അംഗങ്ങളാണു സെക്രട്ടേറിയറ്റിനു മുമ്പില്‍ ഈ വികൃതവേഷം കെട്ടിയതെന്നോര്‍ക്കണം. (പാര്‍ട്ടിയുടെ കൊട്ടാരക്കര എം.എല്‍.എ. ഐഷാ പോറ്റിക്ക്‌ ഈ പാര്‍ട്ടി അച്ചടക്കം ബാധകമല്ലെന്നതു മറ്റൊരു കാര്യം.) ഈ പ്രശ്‌നത്തില്‍ അറപ്പുളവാക്കുന്ന സമീപനം അവലംബിച്ചതു മാധ്യമങ്ങളാണ്‌. പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകള്‍. ആറ്റുകാല്‍ പൊങ്കാലയിട്ട ആയിരക്കണക്കിനു സ്‌ത്രീകള്‍ക്കെതിരേ പോലീസ്‌ കേസെടുത്തു എന്ന മട്ടിലായിരുന്നു പത്രങ്ങളുടേയും ചാനലുകളുടേയും റിപ്പോര്‍ട്ടിംഗ്‌.

അതിനു പിന്നിലുള്ള നഗ്നവും പ്രകടവുമായ നിയമലംഘനത്തെ മാധ്യമങ്ങള്‍ അപ്പാടെ വിസ്‌മരിച്ചു. നിയമത്തിന്റെ മുന്നില്‍ രാഷ്‌ട്രീയക്കാരും 'ഭക്‌തരും' തുല്യരാണെന്ന യാഥാര്‍ഥ്യം മാധ്യമങ്ങള്‍ വിസ്‌മരിച്ചു.

നിയമലംഘനത്തിനു പരസ്യമായി കൂട്ടുനില്‍ക്കുന്ന ഇത്തരം നടപടികളുമായി എത്രകാലം നിയമവാഴ്‌ചയ്‌ക്കുവേണ്ടി നിലകൊള്ളുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും മുന്നോട്ടു പോകാനാവും?

ഇവിടെയാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ നേതാവായ എ.കെ. ആന്റണിയില്‍നിന്നു പാഠം പഠിക്കേണ്ടത്‌. ആന്റണിയാണു മുഖ്യമന്ത്രിയെങ്കില്‍ നിയമാനുസരണം പ്രവര്‍ത്തിച്ച പോലീസ്‌ ഉദ്യോഗസ്‌ഥന്‍ സസ്‌പെന്‍ഡ്‌ ചെയ്യപ്പെടുമായിരുന്നോ? താന്‍ നിരീശ്വരവാദിയാണെന്നു പരസ്യമായി പറയാന്‍ മടിയില്ലാത്ത വ്യക്‌തിയാണ്‌ എ.കെ. ആന്റണി. എന്നിട്ടും കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയില്ലേ? ബിഷപ്പുമാരുടെ അരമനകളും മറ്റു മതസംഘടനകളുടെ സങ്കേതങ്ങളും സാമുദായിക സംഘടനകളുടെ ഓഫീസുകളും കയറിയിറങ്ങാതെയും കേരളത്തില്‍ മുഖ്യമന്ത്രിയാകാനും കേന്ദ്രത്തില്‍ മന്ത്രിയാകാനും കഴിയുമെന്നു പലതവണ തെളിയിച്ച നേതാവല്ലേ ആന്റണി? സ്വന്തം വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ ചങ്കൂറ്റം മാത്രമല്ല അസാമാന്യമായ വിശ്വാസധീരതയും വേണമെന്നതാണു വസ്‌തുത.

ഇത്‌ ഒരു ആറ്റുകാല്‍ പൊങ്കാലയെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ക്രൈസ്‌തവ പള്ളികളിലെ പെരുന്നാള്‍ പ്രദക്ഷിണത്തിനും നബിദിനാഘോഷത്തിനുമെല്ലാം നടക്കുന്നത്‌ ഇതിനേക്കാള്‍ വലിയ ഗതാഗത സ്‌തംഭനങ്ങളല്ലേ? റംസാന്‍ മാസം വെള്ളിയാഴ്‌ചകളില്‍ നിസ്‌കാരങ്ങള്‍ പെരുവഴിയില്‍ മാര്‍ഗതടസമുണ്ടാക്കിക്കൊണ്ടല്ലേ പലേ സ്‌ഥലങ്ങളിലും നടക്കുന്നത്‌? എല്ലാ റോഡ്‌ നിയമങ്ങളും ലംഘിച്ചുകൊണ്ടു പൊതുവഴിയില്‍ അമ്പലങ്ങളും പള്ളികളും മോസ്‌കുകളും നിര്‍മിക്കുന്ന കേരളം പോലുള്ള ഒരു സംസ്‌ഥാനത്തു മതങ്ങളുടെ സങ്കുചിത ചിന്തകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അപ്പുറമാണു നിയമവും കോടതിയുമെന്നു പറയാന്‍ ചങ്കൂറ്റമുള്ള നേതാക്കള്‍ ഏതെങ്കിലും മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്‌ഥാനത്തിലും ഈ തലമുറയില്‍ എപ്പോഴെങ്കിലും ഉണ്ടാകുമെന്നു വിശ്വസിക്കാന്‍ പ്രയാസം. രാഷ്‌ട്രീയത്തേക്കാള്‍ വലിയ ഉപജീവനമാര്‍ഗവും ആദായമാര്‍ഗവുമായി മതങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത്‌ ഇതല്ലാതെ മറ്റെന്തു സംഭവിക്കാനാണ്‌?

ഇവിടെ ഒരു ചിത്രം മനസില്‍ ഉയര്‍ന്നുവരുന്നു. അത്‌ അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു സ്‌റ്റേറ്റിലെ ഹൈക്കോടതിയില്‍ സംഭവിച്ച കാര്യമാണ്‌. അമേരിക്ക ക്രൈസ്‌തവ രാഷ്‌ട്രമാണ്‌. ആ ഹൈക്കോടതിയുടെ ചീഫ്‌ ജസ്‌റ്റിസ്‌ തന്റെ ഇരിപ്പിടത്തിനു പിന്നിലായി ബൈബിളിലെ പത്തു പ്രമാണങ്ങള്‍ എഴുതിയിട്ടുള്ള ബോര്‍ഡ്‌ സ്‌ഥാപിച്ചു. താന്‍ ആ പ്രമാണങ്ങളനുസരിച്ചായിരിക്കും മുന്നോട്ടുപോകുകയെന്ന ജഡ്‌ജിയുടെ ദൃഢവിശ്വാസത്തിന്റെ തെളിവായിരുന്നു അത്‌.

പക്ഷേ, അമേരിക്കന്‍ സുപ്രീംകോടതി ആ ബോര്‍ഡ്‌ ഉടനടി കോടതിയില്‍ നിന്നു നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയാണു ചെയ്‌തത്‌. ക്രൈസ്‌തവ രാഷ്‌ട്രമാണെങ്കിലും നിരീശ്വരവാദികളും ജീവിക്കുന്ന ഒരു രാജ്യമാണ്‌ അമേരിക്ക എന്നതുകൊണ്ട്‌ ഏതെങ്കിലും ഒരു മതത്തിന്റെ തത്വങ്ങളെ അടിസ്‌ഥാനമാക്കിയാണു നീതിന്യായ പീഠങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നു പ്രഖ്യാപിക്കുന്നതു തെറ്റും പൗരാവകാശ ലംഘനവുമാണെന്നാണു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്‌.

നാം കൗതുകകരമായ മറ്റൊരു കാര്യം ഓര്‍ക്കണം. ക്രിസ്‌മസിനോ ഈസ്‌റ്ററിനോ ഓശാന ഞായറാഴ്‌ചയോ ഒരു അഖിലേന്ത്യാ എഴുത്തുപരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനെതിരേ കഠിനമായി പ്രതിഷേധിക്കുന്നവരാണു കേരളത്തിലെ ക്രൈസ്‌തവ മതാധ്യക്ഷന്മാര്‍. ഇന്ത്യയിലെ 120 കോടിയില്‍പരം ജനങ്ങളില്‍ രണ്ടുകോടി മാത്രമാണു ക്രൈസ്‌തവര്‍. ഒരു അഖിലേന്ത്യാ എഴുത്തുപരീക്ഷയാകുമ്പോള്‍ ചിലപ്പോള്‍ വിരലിലെണ്ണാവുന്ന ക്രൈസ്‌തവ ഉദ്യോഗാര്‍ഥികള്‍ക്ക്‌ അതിനു വിധേയരാകേണ്ടി വരും. അതു മുസ്ലിം പെരുന്നാള്‍ ദിവസമായാലും ഓണം പോലുള്ള പ്രാദേശിക ഉത്സവദിനത്തിലായാലും കേരളത്തില്‍ പ്രതിഷേധശബ്‌ദം ഉയരാറുണ്ട്‌.

പക്ഷേ പ്രതിഷേധ ശബ്‌ദമുയര്‍ത്തുന്ന ഇവരാരും മനസിലാക്കാത്ത ഒരു കാര്യമുണ്ട്‌. ക്രൈസ്‌തവര്‍ മഹാഭൂരിപക്ഷമുള്ള യൂറോപ്പിലെ രാജ്യങ്ങളിലും അമേരിക്കയിലും ദുഃഖവെള്ളിയാഴ്‌ച അവധി ദിവസമല്ല എന്ന യാഥാര്‍ഥ്യമാണത്‌. അത്രയേറെ ഭക്‌തിയുള്ള ക്രൈസ്‌തവര്‍ക്കു വേണമെങ്കില്‍ ദുഃഖവെള്ളിയാഴ്‌ച അവധിയെടുത്തു വീട്ടിലിരുന്നോ പള്ളിയില്‍ പോയോ ദുഃഖമാചരിക്കാമെന്നു മാത്രം. ഇതൊന്നും മനസിലാക്കാത്തവരാണു കേരളത്തിലെ മതങ്ങളിലുള്ള കപടഭക്‌തര്‍. എല്ലാ മതങ്ങളിലെ നേതാക്കള്‍ക്കുമുണ്ട്‌ ഇത്തരം കപടഭക്‌തിയും അവസരവാദവും.

അതൊക്കെ പോകട്ടെ, ഗള്‍ഫ്‌ രാജ്യങ്ങളിലേക്കു നഴ്‌സുമാരേയും മറ്റു ജോലിക്കാരേയും റിക്രൂട്ട്‌ ചെയ്യുന്നു എന്ന്‌ ഏതെങ്കിലും കമ്പനിയോ സ്‌ഥാപനമോ പരസ്യം നല്‍കിയാല്‍ ദുഃഖവെള്ളിയാഴ്‌ചയും റമദാന്‍ പെരുന്നാളും തിരുവോണ ദിവസവും രാവിലെ മുതല്‍ അര്‍ധരാത്രി വരെ ഏതു മൈതാനത്തും എത്ര മണിക്കൂര്‍ വേണമെങ്കിലും ക്യൂ നില്‍ക്കാന്‍ മടിയില്ലാത്തവരാണു കേരളത്തിലെ ക്രിസ്‌ത്യാനികളും മുസ്ലിംകളും ഹിന്ദുക്കളും എന്നു നാം മനസിലാക്കണം. അതാണു കേരളം. അതാണു മതവിശ്വാസം കൊണ്ട്‌ ഉറഞ്ഞുതുള്ളുന്ന കേരളീയരുടെ നാട്‌. തെറ്റാണെന്നു മനഃസാക്ഷി തറപ്പിച്ചു പറയുന്ന കാര്യങ്ങള്‍ ഭീരുത്വം കൊണ്ടോ മുതലെടുപ്പു മനോഭാവം കൊണ്ടോ പുറത്തുപറയാന്‍ ധൈര്യം കാണിക്കാത്തവരാണല്ലോ അധികം മലയാളികളും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ഞാന്‍ തികച്ചും 'നോര്‍മല്‍'

 

ഞാന്‍ തികച്ചും 'നോര്‍മല്‍'

 

ഒരൊറ്റ സിനിമകൊണ്ടുതന്നെ കേരളക്കരയില്‍ ചര്‍ച്ചാവിഷയമായ സന്തോഷ്‌പണ്ഡിറ്റ്‌ വീണ്ടുമെത്തുകയാണു തന്റെ പുത്തന്‍ പടവുമായി. ഒരിക്കല്‍ക്കൂടി ഒരു പണ്ഡിറ്റ്‌തരംഗം കത്തിപ്പടരുമോയെന്ന ആകാംക്ഷയിലാണ്‌ സിനിമാലോകം.

സന്തോഷ്‌ പണ്ഡിറ്റ്‌ അല്ലെങ്കിലും ഇങ്ങനെയാണ്‌. എന്തെങ്കിലുമൊക്കെ അത്ഭുതങ്ങള്‍ എപ്പോഴും സൃഷ്‌ടിച്ചുകൊണ്ടേയിരിക്കും. കൃഷ്‌ണന്റെയും രാധയുടെയും കോളിളക്കം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അപ്പോഴേക്കും ദാ, രണ്ടാമത്തെ സിനിമയും റെഡി. 'സൂപ്പര്‍സ്‌റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌' അവിടംകൊണ്ടു തീര്‍ന്നെന്നു കരുതിയെങ്കില്‍ തെറ്റി. മൂന്നാം സിനിമ 'മിനിമോളുടെ അച്‌ഛ'ന്റെ ഷൂട്ടിംഗ്‌തിരക്കിലാണ്‌ ഇപ്പോള്‍ പണ്ഡിറ്റ്‌.

അപാര തൊലിക്കട്ടിയെന്ന്‌ ആളുകള്‍ അടച്ചാക്ഷേപിച്ചാലും തന്നെപ്പോലെ മറ്റാരുണ്ടെന്നു മറുചോദ്യമെറിയുന്നു സന്തോഷ ്‌പണ്ഡിറ്റ്‌.

വയലറ്റും ചുവപ്പുംകലര്‍ന്ന ഫുള്‍കൈയന്‍ ടീഷര്‍ട്ടും ഒരു ചെളിപുരണ്ട ചുവന്ന തൊപ്പിയും ധരിച്ച്‌ എറണാകുളം സൗത്ത്‌ റെയില്‍വേസ്‌റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ ഇതുവരെ കാണാത്ത ഒരു മുഖമായിരുന്നു വ്യത്യസ്‌തനായ ഈ സിനിമാക്കാരന്‌. പണ്ഡിറ്റ്‌ സംസാരിച്ചുതുടങ്ങി- 'തികച്ചും നോര്‍മലായി.'

വെറും അഞ്ചുലക്ഷത്തിന്റെ ബഡ്‌ജറ്റില്‍ ഒരു സിനിമ. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നു?

വിജയരഹസ്യം സാധാരണ ആരും തുറന്നുപറയാറില്ല. എങ്കിലും ഞാന്‍ പറയാം. സിനിമയില്‍ കൂടുതല്‍ പണം ചെലവാകുന്നതു ലോഡ്‌ജിംഗിനും ഫുഡിനുമാണ്‌. എനിക്കാകട്ടെ ഇവിടെയാണ്‌ ഏറെ ലാഭവും.

നടീനടന്മാര്‍ക്ക്‌ എന്റെ വീട്ടില്‍ത്തന്നെ താമസമൊരുക്കി. പരിചയക്കാരുടെയും ബന്ധുക്കളുടെയും വീടുകളും സ്‌ഥാപനങ്ങളും പ്രയോജനപ്പെടുത്തി. അതിനു വാടക വേണ്ടിവന്നില്ല. ഓരോരുത്തരും സ്വന്തം വീട്ടിലെ അലമാരയിലെ കോസ്‌റ്റ്യൂംതന്നെയാണ്‌ ഉപയോഗിച്ചത്‌. നൃത്തരംഗങ്ങള്‍ക്കു മാത്രം വാടകയ്‌ക്കെടുത്തു. എല്ലാം പുതുമുഖങ്ങളായതിനാല്‍ ഫൈവ്‌സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണം വേണമെന്ന നിര്‍ബന്ധക്കാര്‍ ആരുമില്ലായിരുന്നു. ഞങ്ങള്‍ക്കു തട്ടുകട ആയാലും മതി. എന്റെ സ്വന്തം കാമറ. സാങ്കേതികവശങ്ങളെല്ലാം ഞാന്‍തന്നെ. ചുരുക്കത്തില്‍ കാമറാമാനുമാത്രം ചെലവ്‌.

വ്യക്‌തിപരമായി എനിക്കു വെള്ളമടിയോ പുകവലിയോ ഇല്ല. അടുത്തയിടെ ഒരു സിനിമാസുഹൃത്ത്‌ എന്നോടു പറഞ്ഞു: ''നിന്റെ ബഡ്‌ജറ്റ്‌ കേട്ടപ്പോള്‍ എനിക്കു ചിരിവന്നു. ഒരു സിനിമ തുടങ്ങി അവസാനിക്കുമ്പോള്‍ ഞാന്‍ ബാറില്‍ കൊടുക്കുന്ന പൈസപോലുമാകുന്നില്ലല്ലോയെന്ന്‌.''

ചുരുങ്ങിയ സമയത്തില്‍ കുറഞ്ഞ ബഡ്‌ജറ്റില്‍ കൂടുതല്‍ ലാഭം. അതിലാണെന്റെ റിസര്‍ച്ച്‌. ബിസിനസ്‌ മാനേജുമെന്റ്‌ സ്‌്റ്റുഡന്റ്‌സിനു വേണമെങ്കില്‍ എന്നെ ഒരു പാഠമാക്കാവുന്നതാണ്‌.

സൂപ്പര്‍സ്‌റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ റിലീസിംഗിനുമുമ്പേ വലിയ പബ്ലിസിറ്റിയാണല്ലോ?

ലക്ഷങ്ങള്‍ മുടക്കി പരസ്യം ചെയ്‌തിട്ടും കിട്ടാതെപോകുന്ന ഒരു പബ്ലിസിറ്റിയാണ്‌ മുതല്‍മുടക്കില്ലാതെ എന്റെ സിനിമയ്‌ക്കു കിട്ടുന്നത്‌. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉള്ളതുകൊണ്ടാണു തങ്ങള്‍ ക്ലച്ചുപിടിക്കാത്തതെന്നാണു സിനിമാപ്രവര്‍ത്തകരുടെ വാദം. സിനിമകളെല്ലാം യൂട്യൂബില്‍ കൊണ്ടിടുന്നത്രേ.

എന്നാല്‍ എന്റെ പടം ഹിറ്റാക്കുന്നത്‌ ഇന്റര്‍നെറ്റാണ്‌. യൂട്യൂബില്‍ എന്റെ പാട്ടുകള്‍ കണ്ടാണ്‌ ആളുകള്‍ തിയേറ്ററിലെത്തുന്നത്‌. ഒരു ഇന്റര്‍നെറ്റ്‌ എക്‌സാം എഴുതി റിസല്‍ട്ടറിയാന്‍ കാത്തിരിക്കുന്ന ത്രില്ലിലാണു ഞാന്‍. പുതിയ സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണു ഞാന്‍ ചിന്തിക്കുന്നത്‌.

ആദ്യം 'ജിത്തുഭായി എന്ന ചോക്ലേറ്റ്‌ഭായി' എന്നായിരുന്നല്ലോ ചിത്രത്തിന്റെ പേര്‌ അനൗണ്‍സ്‌ ചെയ്‌തിരുന്നത്‌. പിന്നീടെങ്ങെനെ അത്‌ സൂപ്പര്‍സ്‌റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റായി?

മുമ്പ്‌ ഒരു ഇന്റര്‍വ്യൂവില്‍ ഞാന്‍ ഈ സിനിമയുടെ പേരു പറഞ്ഞിരുന്നു. എനിക്കൊരു കഥ കിട്ടിയാല്‍ പേര്‌, പാട്ട്‌, സംഗീതം എല്ലാംകൂടെ കിട്ടും. പക്ഷേ ആ പേരു മറ്റൊരാള്‍ അടിച്ചുമാറ്റി. അങ്ങനെയാണ്‌ സൂപ്പര്‍സ്‌റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റായത്‌. ഇതാരും അടിച്ചുമാറ്റില്ലല്ലോ. മലയാളം, തമിഴ്‌, ഹിന്ദി എന്നീ മൂന്നു ഭാഷകളില്‍ ഇവ റിലീസ്‌ചെയ്യുന്നുണ്ട്‌.

'
സൂപ്പര്‍സ്‌റ്റാറെ'ന്നു സ്വയം വിശേഷിപ്പിക്കുമ്പോള്‍ ഒരു ജാള്യത തോന്നാറില്ലേ?

അതിനുപിന്നില്‍ സൈക്കോളജിയുടെ ഒരു വശമുണ്ട്‌. നൂറുതവണ പറഞ്ഞാല്‍ ഒന്ന്‌ ശരിയാകുമെന്നാണല്ലോ. ഞാന്‍തന്നെ പറഞ്ഞുതുടങ്ങിയതുകൊണ്ടാണ്‌ ആളുകളും അങ്ങോട്ടേക്കെത്തുന്നത്‌. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും മാത്രമാണു സൂപ്പര്‍സ്‌റ്റാറുകള്‍. സുരേഷ്‌ഗോപിയൊക്കെ സൂപ്പര്‍സ്‌റ്റാറാണോ? എനിക്കു തോന്നുന്നില്ല.

പുതിയ ചിത്രത്തിലും '8'ന്റെ ഒരു ബഹളംതന്നെയുണ്ടല്ലോ. എന്താണ്‌ ഈ സംഖ്യയോടിത്ര പ്രിയം?

ഒരു എട്ടാംതീയതിയാണു ഞാന്‍ ജനിച്ചത്‌. സിനിമയുടെ ഷൂട്ടിംഗ്‌ ഡിസംബര്‍ എട്ടിനു തുടങ്ങി മാര്‍ച്ച്‌ എട്ടിന്‌ അവസാനിക്കുന്നു. എട്ട്‌ നായികമാര്‍, എട്ട്‌ ഗാനങ്ങള്‍, എട്ട്‌ സംഘട്ടനം, എട്ട്‌ നൃത്തം തുടങ്ങി എട്ടിന്റെ ഒരു ഘോഷയാത്രതന്നെയുണ്ട്‌ എന്റെ ചിത്രത്തില്‍. കൃഷ്‌ണനും രാധയും എന്ന സിനിമയില്‍ യാദൃച്‌ഛികമായാണ്‌ എട്ടുകള്‍ വന്നത്‌. അതു ഹിറ്റായി. പുതിയ ചിത്രത്തില്‍ മന:പൂര്‍വം എട്ടുകള്‍ സൃഷ്‌ടിച്ചതാണ്‌. ഏതായാലും ആ ഭാഗ്യനമ്പര്‍ ഇനി വിടേണ്ടെന്നാണ്‌ എന്റെ തീരുമാനം.

ഇന്റര്‍വ്യൂകളില്‍ താങ്കള്‍ 'കോപ്രായങ്ങള്‍' കാട്ടുന്നു എന്ന ഒരാക്ഷേപമുണ്ട്‌?

ആ കോപ്രായങ്ങള്‍ ഞാന്‍ ബോധപൂര്‍വം ചെയ്‌തതാണ്‌. അതിന്റെ സത്യാവസ്‌ഥ തുറന്നുപറയാം.

മലയാളസിനിമയിലെ പ്രതിസന്ധിയെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ഒരു ചാനല്‍ എന്നെ വിളിച്ചു. ഞാന്‍ ചെന്നു. എന്നെ ക്രൂശിക്കാന്‍ സംവിധായകരും സൈക്കോളജിറ്റുമടക്കം കുറേപ്പേര്‍. ഞാന്‍ ചെന്നതോടെ സിനിമയിലെ പ്രതിസന്ധി മാറി. സന്തോഷ്‌ പണ്ഡിറ്റിന്റെ കോട്ടിനെക്കുറിച്ചായി ചര്‍ച്ച...

ഞാന്‍ കോട്ടിടുന്നതുകൊണ്ടാണോ പ്രതിസന്ധിയുണ്ടാകുന്നത്‌? ഞാന്‍ ചോദിച്ചു. ഞാന്‍ അബ്‌നോര്‍മലാണോ എന്നായി അടുത്ത ചോദ്യം. എന്നെ ക്ഷണിച്ചുവരുത്തിയിട്ട്‌ സൈക്കോളജിസ്‌റ്റിനെവച്ചു ചോദിക്കുന്നു എനിക്കു ഭ്രാന്താണോ എന്ന്‌. നിങ്ങള്‍ പറയ്‌ ഞാനെങ്ങനെ പ്രതികരിക്കണം?

കാമറ അവരില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. അവരെ അടിച്ചുതാഴ്‌ത്തുക എന്നതു മാത്രമായിരുന്നു എനിക്കു മുന്നിലെ ഏക പോംവഴി. അതിനു കാമറ എന്നിലേക്കു വരണം. ഞാന്‍ ചാടിയെഴുന്നേറ്റു കുറേ കോപ്രായങ്ങള്‍ കാട്ടി. സ്വാഭാവികമായും കാമറ എന്റെനേരേ തിരിഞ്ഞു. ഈ ഇന്റര്‍വ്യൂ കണ്ടവരെല്ലാം പറഞ്ഞു, സന്തോഷ്‌ പണ്ഡിറ്റ്‌ അബ്‌നോര്‍മല്‍ ആണെന്ന്‌. ഒന്നു ഞാന്‍ പറയാം. ഞാന്‍ തികച്ചും നോര്‍മലാണ്‌. അവര്‍ എന്നെ അങ്ങനെയാക്കിയതാണ്‌.

ഒരൊറ്റ സിനിമകൊണ്ടുതന്നെ എങ്ങനെ ഇത്രയധികം ആരാധകരെ സ്വന്തമാക്കി?

എന്റെ അഭിനയംകൊണ്ടു മാത്രമല്ല ആരാധകരെ കിട്ടുന്നത്‌. സംവിധാനം, സംഗീതം, ലിറിക്‌ എന്നിങ്ങനെ ഓരോ കാറ്റഗറിയിലും എനിക്കു പ്രത്യേകം പ്രത്യേകം ആരാധകരുണ്ട്‌. പഞ്ച്‌ ഡയലോഗ്‌ ഉള്ളതിനാല്‍ സ്‌ക്രിപ്‌റ്റ് റൈറ്റര്‍ എന്നനിലയിലും എനിക്കു ഫാന്‍സുണ്ട്‌. കുട്ടികളും ഇന്റര്‍നെറ്റ്‌ ആരാധകരുമുണ്ട്‌. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍പോലും ആരാധകര്‍ എന്നെ വിളിക്കും. ലോകത്ത്‌ എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ? എന്റെയടുത്ത്‌ ആരാധകര്‍ക്കു സ്വാതന്ത്ര്യമുണ്ട്‌. ഫാന്‍സിന്റെ എണ്ണം ഇനിയും ഇങ്ങനെ കൂടിക്കൊണ്ടേയിരിക്കും.

ആരാധകരില്‍ വിദേശിയരുമുണ്ടല്ലോ?

നിങ്ങള്‍ക്കറിയാമോ ഗൂഗിളില്‍ ഏറ്റവുമധികം സേര്‍ച്ചുചെയ്യപ്പെടുന്നത്‌ എന്റെ പേരാണ്‌. ഇതു സന്തോഷ്‌പണ്ഡിറ്റിന്റെ വീമ്പിളക്കലല്ല, ഇന്റര്‍നെറ്റ്‌ മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സിന്റെ സര്‍വേയില്‍ തെളിഞ്ഞതാണ്‌.

കാനഡയിലും അമേരിക്കയിലുമൊക്കെ എനിക്ക്‌ ആരാധകരുണ്ടായത്‌ രസകരമായ ഒരു കഥയാണ്‌. എന്റെ 'മ്യൂസിക്‌ ഈസ്‌ ദ നെയിം ഓഫ്‌ ലവ്‌' എന്ന ഗാനം ഞാന്‍ നെറ്റിലിട്ടു. പുതിയ അപ്‌ലോഡഡ്‌ വീഡിയോ സേര്‍ച്ചുചെയ്യുന്നതിനിടയില്‍ സായിപ്പുമാരുടെ കണ്ണില്‍ ഇതു പെട്ടു. കാര്യം അത്ര പിടികിട്ടിയില്ലെങ്കിലും സന്തോഷ്‌ പണ്ഡിറ്റിനെക്കുറിച്ചായി അവരുടെ സേര്‍ച്ചിംഗ്‌. അവരും എന്റെ ആരാധകരായെന്നു ചുരുക്കം.

അല്ലുഅര്‍ജുനനെ ഔട്ടാക്കിയ മഹാന്‍ എന്നൊക്കെയാണല്ലോ കേള്‍ക്കുന്നത്‌?

അതു വളരെ കോമഡിയാണ്‌. എന്റെ ആദ്യസിനിമയിലെ രാത്രി ശിവരാത്രി എന്ന പാട്ടിലെ എന്റെ മൂണ്‍വാക്ക്‌ ഏതോ ഒരു വിരുതന്‍ ആരാധകന്‍ നെറ്റിലിട്ടു. ഒരു ടൈറ്റിലും കൊടുത്തു. 'അല്ലു ഔട്ട്‌ സന്തോഷ്‌ ഇന്‍.' ഇതറിഞ്ഞപ്പോള്‍ അല്ലുവിന്റെ ആരാധകര്‍ക്ക്‌ ആകാംക്ഷ. ആരാണ്‌ ഈ കേമന്‍. അവര്‍ അന്വേഷണം തുടങ്ങി. ഈ സമയത്താണ്‌ അല്ലുവിന്റെ ആര്യയും ബദരീനാഥും കേരളത്തില്‍ പരാജയപ്പെടുന്നത്‌. കൃഷ്‌ണനും രാധയും അപ്പോള്‍ കേരളത്തില്‍ ഓടുന്നുമുണ്ട്‌. അത്‌ അല്ലു ഔട്ട്‌് സന്തോഷ്‌കുമാര്‍ ഇന്‍ എന്ന നെറ്റിലെ വാര്‍ത്ത ശരിവച്ചു. എല്ലാം യാദൃച്‌ഛികം മാത്രം.

'
വളിപ്പുസീനുകള്‍' എന്നാണല്ലോ താങ്കളുടെ സിനിമയെക്കുറിച്ച്‌ പ്രേക്ഷകരുടെ അഭിപ്രായം?

ഞാന്‍ പറയുന്നതു നമ്മുടെ സാധാരണകുടുംബങ്ങളില്‍ നടക്കുന്ന കഥയാണ്‌. അതിലൊരു സന്ദേശവും കാണും. എന്റെ സിനിമയെ വളിപ്പുസീനുകളെന്നു വിശേഷിപ്പിക്കുന്നവരോടു ഞാനൊന്നു ചോദിക്കട്ടെ. നിങ്ങളെ ഒരുത്തന്‍ തല്ലാന്‍ വന്നാല്‍ എങ്ങനെയാവും തിരിച്ചടിക്കുക. വായുവില്‍ക്കൂടി മൂന്നാലു വട്ടം മലക്കംമറിഞ്ഞ്‌ വലതുകാലുകൊണ്ടു വില്ലന്റെ നെഞ്ചത്തൊന്നാഞ്ഞു ചവിട്ടി ഭൂമിയിലേക്കു പറന്നുവന്നു നില്‍ക്കുമോ? ഇല്ലല്ലോ. കൈയില്‍ കിട്ടുന്ന മടലോ കല്ലോയെടുത്ത്‌ ആക്രമിക്കും. എന്റെ നായകനും അതാണു ചെയ്യുന്നത്‌. അമാനുഷികശക്‌തിയൊന്നും എന്റെ കഥപാത്രത്തിനില്ല.

മോഹന്‍ലാല്‍ നായകന്‍, സന്തോഷ്‌പണ്ഡിറ്റ്‌ സംവിധായകന്‍. അങ്ങനെയൊരു പദ്ധതി മനസിലുണ്ടെന്നു കേട്ടു. അതിമോഹമല്ലേ അത്‌?

ലാലേട്ടനെ വച്ച്‌ ഒരു സിനിമചെയ്യണം എന്നതു മോഹമാണ്‌. ഫോണ്‍നമ്പര്‍ കിട്ടിയിട്ടുവേണം വിളിക്കാന്‍. അദ്ദേഹം സമ്മതിച്ചാല്‍ എന്റെ സിനിമ നിര്‍ത്തിയിട്ടു വേണമെങ്കില്‍ പോകും. ഞാന്‍ ഡേറ്റു ചോദിക്കും. ലാലേട്ടന്‍ പറയട്ടെ മറുപടി. സംവിധായകന്‍ മാത്രമായി മുന്നോട്ടു പോകണമെന്നാണ്‌ എന്റെ ആഗ്രഹം.

ഗിന്നസ്‌ബുക്കില്‍ കയറിപ്പറ്റാന്‍ ഒരു ശ്രമം നടക്കുന്നുണ്ടെന്നു കേട്ടു?

ശരിയാണ്‌. ഗിന്നസ്‌ബുക്കില്‍ അപേക്ഷ കൊടുത്തിട്ടുണ്ട്‌. അഭിനയവും സംവിധാനവും വിതരണവുമടക്കം പതിനെട്ടോളം കാര്യങ്ങള്‍ ഒരു സിനിമയില്‍ സ്വയം ചെയ്യുന്ന ആള്‍ എന്നനിലയില്‍ ഈ ലോകത്ത്‌ മറ്റാരാണുള്ളത്‌? ഗിന്നസ്‌ബുക്ക്‌ അധികൃതരുടെ മറുപടിക്കു കാത്തിരിക്കുകയാണു ഞാന്‍.

'
അമ്മ'യില്‍ മെമ്പര്‍ഷിപ്പിനു ശ്രമിച്ചില്ലേ?

'
അമ്മ'യോടു ഞാന്‍ മെമ്പര്‍ഷിപ്പ്‌ ചോദിച്ചിരുന്നു. മൂന്നു സിനിമ കഴിയട്ടെ എന്നാണ്‌ ഇടവേള ബാബുസാര്‍ പറഞ്ഞത്‌. സംഘടന വേണമെന്ന്‌ ആഗ്രഹിക്കുന്നയാളാണു ഞാന്‍.

'
അമ്മ'യില്‍ അംഗത്വം കിട്ടിയെന്നിരിക്കട്ടെ. 'വായില്‍ തോന്നിയത്‌ കോതയ്‌ക്കു പാട്ട്‌' എന്ന താങ്കളുടെ നിലപാടുകള്‍ ഏറെത്താമസിയാതെ ചിലപ്പോള്‍ അച്ചടക്കനടപടികള്‍ക്കു കാരണമാകാം?

ഞാന്‍ എന്തുപറഞ്ഞു എന്നല്ലാ, ഏതു സാഹചര്യത്തില്‍ പറഞ്ഞു എന്നുകൂടി നോക്കിവേണം നടപടിയെടുക്കാന്‍. എന്നിട്ടും എന്നെ പുറത്താക്കിയാല്‍ അമ്മയ്‌ക്കു പകരം ഒരു ബദല്‍സംഘടന തുടങ്ങും. 'അമ്മായിയമ്മ' ഇങ്ങനെയൊക്കെ പറഞ്ഞാലും അമ്മയില്‍ മെമ്പര്‍ഷിപ്പു വേണമെന്നുതന്നെയാണ്‌ ആഗ്രഹം.

സിനിമയെക്കുറിച്ച്‌ ഏറെ പറഞ്ഞു. താങ്കളുടെ കുടുംബത്തെക്കുറിച്ചറിയാന്‍ ആളുകള്‍ക്കു താല്‍പര്യമുണ്ട്‌.

എന്റെ ചെറുപ്പത്തിലേ അച്‌ഛനും അമ്മയും മരിച്ചു. ഒരു സഹോദരിയുണ്ട്‌. ഇരുപത്തിരണ്ടാമത്തെ വയസിലായിരുന്നു എന്റെ വിവാഹം. ഭാര്യ സുജ. ഏകമകന്‍ നവജ്യോത്‌ പണ്ഡിറ്റ്‌. നാലാംക്ലാസില്‍ പഠിക്കുന്നു. വിവാഹശേഷം ഒരുവര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ചുജീവിച്ചു. ഇപ്പോള്‍ ബന്ധം വേര്‍പെടുത്തി സുഖമായി കഴിയുന്നു.

വിവാഹമോചനത്തെ വളരെ ലാഘവത്തോടെയാണല്ലോ കാണുന്നത്‌? എന്തായിരുന്നു നിങ്ങള്‍ക്കിടയിലെ അകല്‍ച്ചയ്‌ക്കു കാരണം?

ഞങ്ങള്‍ക്ക്‌ ഒത്തുപോകാന്‍ കഴിയില്ലെന്നു തോന്നി. മ്യൂച്ചല്‍ ഡൈവോഴ്‌സായിരുന്നു.

പുകവലി, മദ്യപാനം തുടങ്ങിയ ദു:ശീലങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. ചിലപ്പോള്‍ എന്റെ കോംപ്ലക്‌സാവാം കാരണം. അതല്ലെങ്കില്‍ സന്തോഷിന്റെ ഈ സ്വഭാവംകൊണ്ട്‌ ഇട്ടിട്ടു പോയതാകും എന്നുപറയുന്നവരുമുണ്ടാകും. ആളുകള്‍ക്ക്‌ അവരുടെ മനോധര്‍മ്മംപോലെ കഥകള്‍ സൃഷ്‌ടിക്കാം. പക്ഷേ ഒന്നു പറയാം. ഞങ്ങള്‍ സമാധാനപരമായി ജീവിച്ചു, സമാധാനപരമായി വേര്‍പിരിഞ്ഞു.

ആദ്യചിത്രത്തില്‍ മകന്‍ അഭിനയിച്ചിരുന്നു. രണ്ടാമത്തെ സിനിമയില്‍ ഭാര്യ വിട്ടില്ലെന്നു ശ്രുതി കേട്ടു?

'
കൃഷ്‌ണനും രാധ'യും എന്ന സിനിമയിലെ അങ്കണവാടിയിലെ ടീച്ചറേ... എന്ന ഗാനം പാടി അഭിനയിച്ചത്‌ മകന്‍ നവജ്യോത്‌ പണ്ഡിറ്റാണ്‌. അടുത്ത പടത്തില്‍ വിളിച്ചെങ്കിലും ഭാര്യ വിട്ടില്ല. കുട്ടിയുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നു കരുതിയാകാം. മകനെ വല്ലാതെ മിസ്‌ ചെയ്യുന്നുണ്ട്‌. ആരൊക്കെ എതിര്‍ത്താലും ഓണത്തിനും വിഷുവിനും ഞാനെന്റെ മോനെ കാണും. കോടിയും വാങ്ങിക്കൊടുക്കും. മകനെ ഞാനവള്‍ക്കു കൊടുത്തതാണ്‌. എപ്പോള്‍ ആവശ്യപ്പെട്ടാലും എന്നെ കാണിച്ചുതരേണ്ടതുമാണ്‌ പക്ഷേ...

ഭാര്യയുമായി ഒത്തുതീര്‍പ്പിനുള്ള സാധ്യതയുണ്ടോ?

ഇല്ല. ഒരിക്കലുമില്ല. ഞാന്‍ ഭാര്യയുടെ ഒപ്പമായിരുന്നെങ്കില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യക്‌തിയെ ലോകം ഒരിക്കലും അറിയില്ലായിരുന്നു.

മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നുണ്ടോ?

തീര്‍ച്ചയായും. എന്നെ ഉപദ്രവിക്കാത്ത, എന്നെ എന്റെ വഴിക്കുവിടുന്ന ഒരു പെണ്ണ്‌... അതാണ്‌ എനിക്കു വേണ്ടത്‌. ഭാര്യയ്‌ക്കു എന്നോടു സജസ്‌റ്റ് ചെയ്യാം. പക്ഷേ സെലക്‌ടുചെയ്യരുത്‌. ചുരുക്കിപ്പറഞ്ഞാല്‍ ഭാര്യയുടെ അടിമയാകാന്‍ എന്നെ കിട്ടില്ല. അങ്ങനെ നല്ല കുട്ടികള്‍ ഇതു വായിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു വിവാഹാലോചനയുമായി വരാവുന്നതാണ്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___